Tuesday, April 15, 2008

പരിചയം പലവിധം--കഥ--ഇന്ദുലേഖ

നഗരത്തിലെ രണ്ടു വ്യത്യസ്ഥ സ്ഥാപനങ്ങളില്‍ ജോലിക്കെത്തിയ രണ്ടു പേര്‍ ഒരു പാര്‍ക്കില്‍ വൈകുന്നേരം കണ്ടുമുട്ടി.

“നിങ്ങളെ എവിടെയോ കണ്ടു പരിചയമുണ്ടല്ലൊ”ഒരാള്‍ അപരനോടു പറഞ്ഞു.എനിക്കു നിങ്ങളെ യാതൊരു പരിചയവുമില്ല.മറ്റെയാള്‍ തിരിച്ചടീച്ചു.
എന്നാല്‍ നമുക്കു പരിചയപ്പെടാമെന്നായി ആദ്യത്തെയാള്‍.തുടര്‍ന്ന് ഇരുവരും വിശദമായി പരിചയപ്പെട്ടു.അവര്‍ വളരെ പെട്ടെന്ന് സുഹ്യത്തുക്കളായി.അടുത്ത ദിവസം വൈകുന്നേരവും അവര്‍ പാര്‍ക്കില്‍ വെച്ച് കണ്ടുമുട്ടി.കോഫിഹൌസില്‍ പോയി ചായകുടിച്ചു പിരിഞ്ഞു.

മൂന്നാം ദിവസം കൂട്ടുകാരനെ കാത്തിരിക്കുകയായിരുന്നു സുഹ്യത്തുകളിലൊരാള്‍.കുറേ നേരം കാത്തിരുന്നുട്ടും അയാള്‍ വരാതായപ്പോള്‍ സുഹ്യത്തിനു മുഷിപ്പു തോന്നി.അയാളുടെ അടുത്തിരുന്നു അപരിചിതന്‍ വെളുക്കെ ചിരിച്ചപ്പോള്‍ അയാള്‍ക്ക് ആശ്വാസം തോന്നി.ബോറടി മാറ്റാന്‍ ഒരാളെ കിട്ടിയല്ലോ.തുടര്‍ന്ന് അയാള്‍ അപരിചിതനോട് പേരും ജോലിയുമെല്ലാം ചോദിച്ചറിഞ്ഞു.എരുവരും സംസാരിച്ചിരുന്നതിനിടയില്‍ സമയം പോയതറിഞ്ഞില്ല.

എന്നാലിനി നാളെ കാണാമെന്നു പറഞ്ഞ് ഇരുവരും പിരിഞ്ഞു.കുറേ കഴിഞ്ഞ് ഒരു സിഗരറ്റ് വാങ്ങാന്‍ കാശിനായി പോക്കറ്റ് തപ്പിയപ്പോള്‍ അയാള്‍ ഞെട്ടിയപ്പോയി.
പുതിയ സുഹ്യത്ത് തന്റെ പേഴ്സ് അടിച്ചുമാറ്റിയിരിക്കുന്നു....

Tuesday, April 1, 2008

നിര്‍വ്വചനങ്ങള്‍ -- കവിത-- രാജിത

ജനനം
ഏതോ ആത്മാവിന്റെ നഷ്ടസ്വപ്നവും പേറി
വാടകക്കു ലഭിച്ച ചട്ടക്കൂടില്‍ സ്വപ്നങ്ങള്‍ക്കു പിന്നാലെ
വിധിക്കും വ്യക്തിക്കും ഇരയാകാന്‍ തുടങ്ങുന്ന നിമിഷം

സൌഹ്യദം
ആധുനിക പ്രണയത്തിന്റെ മുഖം മൂടി
മൌനം വിരസവും വാചാലത അനുഗ്രഹവുമാകുന്ന നിമിഷങ്ങള്‍
പാരസ്പര്യത്തിന്റെ മൂര്‍ത്തീമത്ഭാവം

പ്രണയം
അഹത്തില്‍ നിന്നും അദ്വൈതത്തിലേക്കുള്ള പ്രയാണം
ആണ്‍പെണ്‍ സൌഹ്യദങ്ങളുടെ ശേഷിപ്പ്
ഹ്യദയങ്ങളുടെ ഫ്യൂഷനും ഫിക്ഷനും

ഇനി വിവാഹവും മരണവും ബാക്കി

അന്ത്രുക്കാക്കയുടെ കച്ചവടം-കഥ-ടി.എം.ശ്രീജിത്ത്

അന്ത്രുക്കാക്കക്ക് പശുക്കച്ചവടമാണ് പണി.നോട്ടക്കുറവുകൊണ്ട് എല്ലും തോലുമായിപ്പോയ ചാവാലി പശുക്കളെ ചുളുവിലക്ക് കച്ചവടമാക്കും.എന്നിട്ട് നന്നായി പുല്ലും വെള്ളവുമൊക്കെ കൊടുത്ത് ഉഷാറാക്കിയെടുത്ത ശേഷം ഇരട്ടിവിലക്ക് മറിച്ചു വില്‍കും.ഇതാണ് മൂപ്പരുടെ കച്ചവട രീതി.
പശുക്കച്ചവടത്തിലൂടെ കിട്ടുന്ന ലാഭമെല്ലാം ഏകമകള്‍ സുബൈദയുടെ കല്ല്യാണത്തിനു വേണ്ടി നീക്കിവച്ചു അന്ത്രുക്കാക്ക.
ഒടുവില്‍ ആറ്റുനോറ്റിരുന്ന കല്ല്യാണം വന്നെത്തി.ചടങ്ങുകളെല്ലാം ഭംഗിയായി കഴിഞ്ഞു.മകളെ വരന്‍ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്ന സമയമായപ്പോള്‍ അന്ത്രുക്കാക്ക വികാരാധീനനായി മകളുടെ പുറത്ത് ഒരു തട്ടുതട്ടിക്കൊണ്ട് പുതിയാപ്ലയോട് പറഞ്ഞു.

“ഇനി ഇവളെ ഇജ്ജ് കൊണ്ട്വോയ് പോറ്റിക്കോ...നല്ലോണം തിന്നാനും കുടിക്കാനുമൊക്കെ കൊടുത്താല്‍ ഓളങ്ങ് ഉഷാറാവും”

Monday, March 31, 2008

ചരമക്കുറിപ്പ് -- കഥ--തറയില്‍ സജീഷ് കുമാര്‍

വയസ്സ് -89
പേര് -കുഞ്ഞുക്കുട്ടിയമ്മ....
എഴുതിക്കഴിയുന്നതിനു മുന്‍പ് ചോദ്യം വന്നു.
അല്ല ഇത് ദഹിപ്പിക്കാന്‍ കൊണ്ടുവന്നതല്ലേ-പഞ്ചായത്തില്‍ രേഖപ്പെടുത്തെണ്ടതാണ്..
ശ്മശാന രജിസ്റ്റര്‍ പിടിച്ചുകൊണ്ട് ശവം തീനീ പറഞ്ഞു-
ഉള്ളറിഞ്ഞുകൊണ്ട് അവന്‍ പറഞ്ഞ വാക്ക് ഞാന്‍ വീണ്ടും ഓര്‍ക്കുന്നു.
ഈ മണം ഇല്ലെങ്കില്‍ ....എനിക്കുറക്കമില്ല.

ഇനി എന്തെഴുതും-വിലാസം-ബന്ധം-മകന്‍-അച്ഛന്റെ പേര് -ഇല്ല.
മുന്നൂറ് രൂപയടച്ച് എന്നെ തല്‍ക്കാലം സഹായിക്കാന്‍ പറ്റുമോ-
ചകിരിയടുക്കിവച്ച് എന്റെ കുഞ്ഞുക്കുട്ടിയമ്മയെ ശവം തീനിയെ സാക്ഷി നിര്‍ത്തി ഞാന്‍ എടുത്തുവച്ചു.അടുക്കിയ ചകിരികള്‍ക്കിടയില്‍ നിന്ന് കുഞ്ഞുക്കുട്ടിയമ്മയുടെ കൈ ഉയര്‍ന്നുവോ?
അനുഗ്രഹമോ അതോ-പതിവു ചായയുടെ രുചിയറിഞ്ഞ സമാപ്തിയോ?
ശവംതിനി ആ കൈകളും ചകിരിക്കടിയിലാക്കി.പിന്നീട് ഭൂമിമാതാവിന്റെ ചേല കൊണ്ട് മെഴുകുവാന്‍ എന്നെയും ക്ഷണിച്ചു.
ആ മണ്‍കൂനയില്‍ മൂന്ന് ഗര്‍ത്തങ്ങള്‍ എന്നെ കൊണ്ട് തീര്‍പ്പിച്ചു.

-ഇനി-
ചന്ദനക്കൊമ്പുകൊണ്ട് -89ന്റെ യൌവ്വനവുമായി നീങ്ങുന്ന എന്റെ കുഞ്ഞുക്കുട്ടിയമ്മക്ക് ഞാന്‍ എന്റെ സ്വന്തം കൈ കൊണ്ട് ഉള്ളറിഞ്ഞ് ,മനസ്സറിഞ്ഞ് മകനേ എന്ന് വിളിക്കുമെന്ന് ഓര്‍ത്ത് ഈ ശവം തീനികള്‍ക്കായി-
ഒരു നല്ല മണം കൂടി ഒരുക്കുന്നു.

ഞാന്‍ തിരിച്ചെത്തി.

ഇന്നേക്ക് ഒരു മാസം കഴിഞ്ഞിരിക്കുന്നു ബൂലോകത്തുനിന്നും വിട്ടുനിന്നിട്ട്.3 ആഴ്ചയോളം ചിക്കന്‍ പോക്സിനൊപ്പം വീട്ടില്‍ വിശ്രമിക്കേണ്ടിവന്നു.അതിന്റെ ക്ഷീണവുമായി ഒരു വിധം പുറത്തിറങ്ങിയപ്പോഴേക്കും മാര്‍ച്ച് പകുതിയായിരുന്നു.പിന്നെ വര്‍ഷാവസാനത്തിന്റെ ഓട്ടങ്ങള്‍.....യാത്രകള്‍ക്കു പിന്നാലെ യാത്രകള്‍.....അതിനിടയില്‍ കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരിക്കുമ്പോള്‍ വന്ന മെയിലുകള്‍ക്ക് മറുപടി അയക്കാന്‍ തന്നെ സമയം തികയാതെ വരുന്നു....വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ ഏതെങ്കിലും മൂന്നോ നാലോ ബ്ലോഗുകളുടെ വായനയില്‍ മാത്രം ഒതുങ്ങിപ്പോയ ദിനങ്ങള്‍.മാര്‍ച്ച് 31 കഴിഞ്ഞു.ഇന്ന് ഞങ്ങളുടെ പുതുവര്‍ഷം......തിരക്കുകള്‍ ഒരു വിധം ഒതുങ്ങി.ഇനി പതുക്കെ തിരിച്ചുവരാം..ഇടക്കാലത്തു നഷ്ടപ്പെട്ട കുറച്ചു വിശേഷങ്ങളുമായി...
ഈ ഇടവേളയില്‍ ശേഖരിച്ച കുറച്ചു കഥകളും കവിത്റ്റകളുമായി....